കൊച്ചി: പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശാന്തിനി കൃഷ്ണൻ നാലുവർഷം കൊണ്ട് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
2018 മുതൽ 2022 വരെയുളള കാലയളവിലാണ് സംഭവം നടന്നിരിക്കുന്നത്. 16,76,650 രൂപയാണ് പെറ്റിതുകയിൽ തിരിമറി നടത്തി പോലീസ് ഉദ്യോഗസ്ഥ അടിച്ചുമാറ്റിയത്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പോലീസുകാരി പണം തട്ടിയെടുത്തത്.