ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ മാസങ്ങളായി തടസപ്പെട്ടിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു. ട്രംപ് സോഷ്യൽ മീഡിയയിൽ കരാർ പ്രഖ്യാപിച്ചതിനു പിന്നാലെ മോദി ട്വീറ്റ് ചെയ്ത് നന്ദി പറഞ്ഞു. ട്രംപിന്റെ വാദമനുസരിച്ച്, ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയിരുന്ന 50% ടാരിഫ് 18%-ലേക്ക് കുറയ്ക്കും. പകരമായി, ഇന്ത്യ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ചരക്കുകൾ വാങ്ങും, അതോടൊപ്പം അമേരിക്കൻ ചരക്കുകളിൽ താരിഫ് പൂജ്യമാക്കും, കൃഷി പോലുള്ള സെൻസിറ്റീവ് മേഖലകൾ തുറക്കും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തും.
സർക്കാർ ഈ കരാറിനെ വലിയ വിജയമായി ചിത്രീകരിക്കുകയും മോദിയെ യുദ്ധ വിജയിയെപ്പോലെ സ്വീകരിക്കുകയും ചെയ്തു. ബിജെപിയുടെ ഐടി സെല്ലും മോദി അനുകൂല മീഡിയയും പ്രചാരണത്തിൽ മുഴുകി, “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്” എന്ന മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു. പത്രപ്രവർത്തകർ സർക്കാരിന്റെ സ്റ്റെനോഗ്രാഫർമാരായി മാറിയെന്ന വിമർശനം ഉയരുകയാണ്. നയതന്ത്ര വിജയങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങൾ വരുന്നുണ്ടെങ്കിലും, കരാറിന്റെ പൂർണ്ണമായ വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണ്. ഇത് ഫ്രീ ട്രേഡ് അഗ്രിമെന്റോ, പ്രിഫറൻഷ്യൽ കരാറോ എന്ന് വ്യക്തമല്ല, ഒപ്പിട്ടവരോ മറ്റ് വ്യവസ്ഥകളോ പരസ്യമായിട്ടില്ല. ട്വീറ്റുകൾ മാത്രമാണ് ആകെ ലഭ്യമായ തെളിവ്.
അമേരിക്കൻ ഭാഗത്ത്, ട്രംപ് ഇന്ത്യൻ വിപണി അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നതായി ആഘോഷിക്കുന്നു. ട്രംപിന്റെ സുഹൃത്ത് ലിൻഡ്സി ഗ്രഹാം പറയുന്നത്, ട്രംപ് ഇന്ത്യയെ “വരച്ച വരയിൽ കൊണ്ടുവന്നു” എന്നും, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്നുമാണ്. ഇത് ഇന്ത്യയുടെ കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെടുന്നു. ഇന്ത്യയിലെ പ്രതിപക്ഷം ഇതിനെ അദാനി കേസ്, എപ്പ്സ്റ്റീൻ ഫയലുകൾ എന്നിവയുമായി ബന്ധപ്പെടുത്തി ബ്ലാക്ക്‌മെയിലായും കാണുന്നുണ്ട്. എപ്പ്സ്റ്റീൻ ഫയലുകളിൽ പെട്രോളിയം മന്ത്രിയുടെയും മോദിയുടെയും പേരുകൾ വന്നതിനു പിന്നാലെ കരാർ അന്തിമമാക്കിയത് യാദൃശ്ചികമായിരിക്കാമെന്ന് വിമർശകർ സംശയിക്കുന്നു. അദാനി യു.എസ്. റെഗുലേറ്ററിന്റെ ബ്രൈബറി കേസിൽ സമൻസ് ലഭിച്ച ദിവസങ്ങൾക്കകം കരാർ ഉണ്ടാക്കിയത് സമാനമായ സംശയങ്ങൾ ഉയർത്തുന്നു.
അതേസമയം ബിസിനസ് വിഭാഗങ്ങൾക്ക് കരാർ ആശ്വാസമാണ്, സെൻസെക്സ് 2000 പോയിന്റ് ഉയർന്നു. എന്നാൽ ഇന്ത്യ അമേരിക്കയുടെ നിർദേശങ്ങൾക്ക് കീഴടങ്ങുന്നുവോ എന്ന ചോദ്യം ഉയരുന്നു. എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടെ സമ്മർദം വർധിച്ചു, ഇറാൻ, വെനസ്വേല, റഷ്യ എന്നിവയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് 40%-ൽ നിന്ന് കുറച്ചു, അമേരിക്കൻ എണ്ണ 10% വരെ വർധിപ്പിച്ചു. പുതിയ കരാർ പ്രകാരം, റഷ്യൻ എണ്ണ നിർത്തി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും വാങ്ങും. ഇത് ഇന്ത്യയുടെ സ്വതന്ത്ര നയത്തെ ചോദ്യം ചെയ്യുന്നതാണ്.
അതേസമയം കരാറിന്റെ ദീർഘകാല ആഘാതവും പ്രശ്നകരമാണ്. 18% വെഴ്സസ് 0% താരിഫ് ഇന്ത്യയ്ക്ക് നഷ്ടമാണ്. ട്രംപിനു മുമ്പ് യു.എസ്. താരിഫ് 2-3% മാത്രമായിരുന്നു; ഇപ്പോൾ 50% നിന്ന് 18%-ലേക്കുള്ള കുറവ് ആഘോഷിക്കപ്പെടുന്നു. യു.എസ്. ഇന്ത്യയുടെ ഏറ്റവും വലിയ ട്രേഡിങ് പാർട്ണറാണ്: ബൈലാറ്ററൽ ട്രേഡ് 200 ബില്യൺ ഡോളർ വരെ ഉണ്ട്, ഇന്ത്യയ്ക്ക് 50 ബില്യൺ സർപ്ലസ്. ട്രംപ് ട്രേഡ് ഡെഫിസിറ്റ് ശരിയാക്കാൻ 26%, പിന്നീട് 50% റെസിപ്രോക്കൽ ടാരിഫ് ഏർപ്പെടുത്തി. മറുവശത്ത് ഇന്ത്യ യു.എസ്. ചരക്കുകളിൽ താരിഫ് കുറച്ചു. ബൈക്കുകൾ 50%-ൽ നിന്ന് 30%-ലേക്ക്, വിസ്കി 150%-ൽ നിന്ന് 50%-ലേക്ക്, പക്ഷേ ട്രംപ് കൂടുതൽ സമ്മർദം ചെലുത്തി.
500 ബില്യൺ ഡോളർ വാങ്ങൽ കമ്മിറ്റ്മെന്റ് “വോക്കൽ ഫോർ ലോക്കൽ” നയത്തിന് വിരുദ്ധമാണ്. ഇത് അമേരിക്കൻ എനർജി, ടെക്നോളജി, അഗ്രികൾച്ചറൽ ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവയെ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഇറക്കുമതി 83 ബില്യൺ മാത്രമായിരിക്കെ, 500 ബില്യൺ അസാധ്യമാണ്. കൃഷി മേഖലയിലെ വിപണി തുറക്കൽ ഏറ്റവും ആശങ്കാജനകവുമാണ്. ഇന്ത്യ വർഷങ്ങളായി കാർഷിക മേഖലയെ സംരക്ഷിച്ചു പോന്നിരുന്നു; WTO-യിൽ പോലും എക്സംപ്ഷൻ നേടിയെടുത്ത രാജ്യമാണ് നമ്മുടേത്. ബിജെപിയും ദശകങ്ങളായി ഇറക്കുമതിക്കെതിരെ നിന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ മാറ്റം ചരിത്രപരമായ ആ നിലപാടുകളിൽ നിന്നുള്ള പിന്മാറ്റമാണ്. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കൃഷി സംരക്ഷിക്കുമെന്ന് പറയുന്നുവെങ്കിലും, സോഴ്സുകൾ ചില നോൺ-കോർ മേഖലകൾ തുറക്കുമെന്ന് തന്നെ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ കൃഷി 40% ജനസംഖ്യയുടെ ജീവനോപാധിയാണ്, പ്രോഫിറ്റ് ബിസിനസല്ല. വിലകുറഞ്ഞ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ കാർഷികോത്പന്നങ്ങളുടെ മാർക്കറ്റ് നശിപ്പിക്കും, ഇന്ത്യയിലെ ചെക്നോളജി ബിസിനസും മറ്റും ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയോടെ അടച്ചു പൂട്ടപ്പെട്ടത് ഓർക്കേണ്ടതാണ്. ആത്മഹത്യകളും നാശങ്ങളും വർധിപ്പിക്കും. യു.എസിലെ മെക്കനൈസ്ഡ് ഫാമിങിനു നേരെ എതിരിടാൻ ഇന്ത്യൻ കർഷകർക്കാവില്ല. യു.എസ്. അഗ്രികൾച്ചർ സെക്രട്ടറി ഈ കരാർ അമേരിക്കൻ കർഷകർക്ക് ആശ്വാസമാണെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മോദിയുടെ “കർഷക വരുമാനം ഇരട്ടിയാക്കൽ” വാഗ്ദാനം യഥാർത്ഥത്തിൽ അമേരിക്കൻ കർഷകർക്കാണ് ലഭിക്കാൻ പോകുന്നതെന്നും വിമർശിക്കപ്പെടുന്നു.
മണി കൺട്രോൾ അനാലിസിസ് പ്രകാരം, 10% ഇന്ത്യൻ എക്സ്പോർട്ട് ഇനിയും 25%+ താരിഫ് നേരിടും. സ്റ്റീൽ, അലുമിനിയം, ഓട്ടോ പാർട്സ് എന്നിവ. കരാർ ട്രേഡ് എക്സ്പാൻഷൻ ആക്ടിന്റെ പരിധിയിൽ വരുന്നില്ല. സർക്കാർ പൂർണ വിശദാംശങ്ങൾ പുറത്തുവിടുന്നുമില്ല; 24 മണിക്കൂർ കഴിഞ്ഞിട്ടും ട്രംപിന്റെ പ്രസ്താവനകൾ തിരുത്തിയിട്ടില്ല. ഇത് നല്ല കാര്യമാണെങ്കിലും, ചൈനയും യൂറോപ്യൻ യൂണിയനും ട്രംപിനെ തോൽപ്പിച്ചതുപോലെ ഇന്ത്യ ആക്രമണാത്മകമായി ചെറുക്കേണ്ടതായിരുന്നു. പകരം, റഷ്യൻ ഇടപാടുകൾ നിർത്തി അമേരിക്കൻ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഫാക്ടുകൾ വ്യക്തമാക്കുന്നത്, ഇത് വലിയ കീഴടങ്ങലാണ്. കരാർ പുനഃപരിശോധിക്കുകയും കർഷക സുരക്ഷ ഉറപ്പാക്കുകയും വേണം. അല്ലെങ്കിൽ, മാസ്റ്റർസ്ട്രോക്ക് എന്ന വിശ്വാസം അന്ധമായി മാറാൻ താമസമില്ല.















































