തിരുവനന്തപുരം: മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങൾ തുറന്ന പുസ്തകം പോലെയാണെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം. ഞങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങൾ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – എം വി ഗോവിന്ദൻ പറഞ്ഞു
അതുപോലെ ഇലക്ഷൻ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വാഭാവികമായും അവർ പെട്ടി പരിശോധിക്കുന്നുണ്ട്, കാർ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുൻപ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥൻമാർ സ്വന്തം ജോലി ചെയ്യുമ്പോൾ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു.