പോറ്റിയേ കേറ്റിയ… എന്നുതുടങ്ങുന്ന പാരഡി പാട്ട് സിപിഎം ഒരു വർഗ്ഗീയ വിഷയമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വി ടി ബൽറാം. പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ലായെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-
“പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നത്.
ജാഗ്രത പുലർത്തേണ്ടത് കേരളമാണ്”.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. പാരഡിയിൽ കേസെടുക്കാൻ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നേരത്തെ നടപടി ആവശ്യപ്പെട്ടിരുന്നു.
പാട്ട് ദുരുപയോഗം ചെയ്തതിൽ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പൻറെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും പറഞ്ഞിരുന്നു.
‘‘


















































