തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ പ്രവർത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് വിവാദങ്ങൾ നടക്കുന്നതിനിടെ പ്രശാന്തിനെതിരെ പോസ്റ്റുമായി കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി സൗജന്യമായി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ ഫേസ്ബുക്കിലൂടെ ചോദിച്ചു.
പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫിസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ കൂടി രംഗത്തെത്തിയത്.
താനുൾപ്പെടെ കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫിസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. താനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നും ശബരിനാഥൻ കുറിച്ചു.
∙ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘‘ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ എംഎൽഎയുടെ ഓഫിസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്. കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫിസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.
പക്ഷേ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫിസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം’’ – ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.



















































