വാഷിങ്ടൺ: യുക്രൈൻ റഷ്യ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ സഹകരിക്കണമെന്നും അല്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് അധിക തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് തടസം നിന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
സമാധാനം പുലരാത്തത് പുടിന്‍റെ നിലപാട് കാരണമാണെന്നും യുക്രൈൻ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പുടിന്‍റെ നടപടി ശരിയല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. യുക്രൈയ്നിലെ രക്തച്ചൊരിച്ചിൽ തടയുന്നതിൽ റഷ്യയുമായി തനിക്ക് ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ, അത് റഷ്യയുടെ തെറ്റാണെന്ന് ഞാൻ കരുതുന്നുന്നത്. അങ്ങനെ വന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും താൻ ഇരട്ടി നികുതി ചുമത്തും. പുടിൻ ശരിയായ നിലപാടെടുത്താൽ തുടർ ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ആണവ പദ്ധതികൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ സമാനമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.