ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽവെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ.
ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച കാർ മറിയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനും ഷെല്ലിയെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഷെല്ലിക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് യു.എസ്. നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. തലേദിവസവും യു.എസ്. ഉദ്യോഗസ്ഥർ ഷെല്ലിയെ ബന്ധപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പട്ടികയിൽ ഷെല്ലിയുടെ പേരുണ്ടെന്നും വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇവർക്ക് പദ്ധതിയുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം നൽകി. എന്നാൽ തനിക്കെതിരെയുള്ള മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്.
റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി കിറ്റിൽസൺ അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രശസ്തയാണ്. അൽ-മോണിറ്റർ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി അവർ പ്രവർത്തിച്ചിട്ടുണ്ട്.















































