തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും.
ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. ഇന്ന് മുതൽ സെപ്റ്റംബർ നാലു വരെ ഓണച്ചന്തകൾ പ്രവർത്തിക്കും. ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് ഓണച്ചന്തകൾ നടത്തുക
സബ്സിഡി സാധനങ്ങളുടെ വില
ജയ അരി (8 കിലോ) – 264, കുറുവ അരി (8 കിലോ) – 264, കുത്തരി (8 കിലോ) – 264, പച്ചരി (രണ്ട് കിലോ) – 58, പഞ്ചസാര (ഒരു കിലോ.) – 34.65, ചെറുപയർ (ഒരു കിലോ) – 90, വൻകടല (ഒരു കിലോ) – 65, ഉഴുന്ന് (ഒരു കിലോ) – 90, വൻപയർ (ഒരു കിലോ) – 70, തുവരപ്പരിപ്പ് (ഒരു കിലോ) – 93, മുളക് (ഒരു കിലോ) – 115.50, മല്ലി (500 ഗ്രാം) – 40.95, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349.
അതിനിടെ സംസ്ഥാന സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്‌സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണത്തിനു മുമ്പ് മുഴുവൻ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.