കാസർകോട്: വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് ബാങ്ക് റോഡിൽ ചുമരെഴുത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മതത്തിലെ വിശ്വാസികളാണെങ്കിലും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം അവർക്കുണ്ട്. കെ. സുരേന്ദ്രനെ പോലുള്ള ബി.ജെ.പി. നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു.
അതുകൂടി ചിന്തിച്ച് വേണം ഇത്തവണ വോട്ട് ചെയ്യേണ്ടത് – അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അദ്ദേഹം കുമ്പളയിൽ തുടക്കം കുറിച്ചു. ബുധനാഴ്ച രാവിലെ എത്തിയ മന്ത്രി കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്തെ റോഡരികിൽ സ്ഥാനാർഥിക്കായി ചുമരെഴുതി. ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറും സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, നേതാക്കളായ വിജയ റൈ, കെ. രവീന്ദ്രൻ, സുനിൽ അനന്തപുരം, സുധാകര കാമത്ത്, രമേശ് ഭട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് സുരേഷ് ഗോപി കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവപ്രീതിക്കായി പ്രത്യേക പൂജകളും വഴിപാടും കഴിപ്പിച്ച അദ്ദേഹം ഇരുപത് മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചു.
ക്ഷേത്രഭാരവാഹികളും ക്ഷേത്രനവീകരണ കമ്മിറ്റി അംഗങ്ങളും ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ഭരണി മഹോത്സവം നടക്കുന്ന കാസർകോട് കസബ കടപ്പുറം കൂറുംബ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ പരിസരത്തും അദ്ദേഹം ചുമരെഴുതി. കാസർകോട് നഗരത്തിൽ കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സവിത, രവീശ തന്ത്രി കുണ്ടാർ, പി. രമേശ്, പ്രമീളാ മജൽ, വീണാ അരുൺകുമാർ ഷെട്ടി, സുകുമാർ കുദ്രെപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.











































