ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിൽ തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെയും മൊഴിയെടുത്തത്. എക്സൈസിന്റെ നടപടിയിൽ വീഴ്ചയുണ്ടായി എന്ന് എംഎൽഎ നൽകിയ മൊഴിയിൽ പറയുന്നു.
തന്റെ മകനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് യാഥൊരുവിധ മെഡിക്കൽ പരിശോധനയില്ലാതെയാണ്. മകനെ എക്സൈസ് സംഘം ദേഹോപദ്രവമേൽപ്പിച്ചു. അതിൽ ഭയന്നാണ് അവൻ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവച്ചു. മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നൽകി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കഞ്ചാവുപയോഗിച്ചതിന്റെ പേരിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. അതേസമയം കേസെടുത്ത ഉദ്യോഗസ്ഥരോട് അന്വേഷണ ഉദ്യോഗസ്ഥനുമുൻപിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.