പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ്ജൻഡർ യുവതി. സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല’’ എന്നാണ് യുവതിയുടെ വിശദീകരണം.
‘‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’’ എന്നൊരു കുറിപ്പുമായി ട്രാൻസ് യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി രംഗത്ത് എത്തിയിരുന്നു. കാസർകോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം. പോസ്റ്റ് വലിയതോതിൽ പ്രചരിച്ചതിനു പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫേസ്ബുക്കിൽ നിന്ന് നീക്കി. തുടർന്ന് വിശദീകരണ കുറിപ്പും എഴുതുകയായിരുന്നു.
അതേസമയം ‘‘തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’’ എന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിന് സരിന്റെ ഭാര്യ സൗമ്യ സരിൻ ശക്തമായ മറുപടി നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘‘എൻറെ ഭർത്താവ് തോറ്റിട്ടുണ്ട്. എന്നാൽ മാന്യമായി പകൽ വെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹം കാരണം എനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല’’ – എന്നായിരുന്നു സൗമ്യയുടെ മറുപടി. ഇതിനു പിന്നാലെയാണ് സരിന് എതിരെ ആരോപണവുമായി രാഗ രഞ്ജിനി രംഗത്തെത്തിയത്.