ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിപ്പിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്.
വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്. പാസഞ്ചർ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 500 കിലോ മീറ്ററിന് മുകളിലേക്കുള്ള യാത്രക്ക് മാത്രമാണ് വർധന. എക്സ്പ്രസ് ട്രെയിനിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ നോൺ എ സി കോച്ചിൽ 10 രൂപയും എ സി കോച്ചിൽ 20 രൂപയും അധികം നൽകണം. അതേസമയം മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർധന ബാധകമല്ല.
നിരക്ക് വർധന ടിക്കറ്റ് തുകയിലെ മാറ്റങ്ങള്‍
200 കിലോമീറ്റർ വരുന്ന സ്ലീപ്പർ ടിക്കറ്റിന്റെ നിരക്ക് 145 രൂപ ആയിരുന്നത് 150 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള തേർഡ് എസി ടിക്കറ്റ് നിരക്ക് 505 രൂപ ആയിരുന്നത് 510 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള സെക്കൻഡ് എസി നിരക്ക് 710 രൂപ ആയിരുന്നത് 715 ആകും.
150 കിലോമീറ്റർ എസി ചെയർ കാർ നിരക്ക് 265 രൂപ ആയിരുന്നത് 270 ആകും.
തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 290 ആയിരുന്നത് ഇനി 295 രൂപ.
തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 460 രൂപ ആയിരുന്നത് ഇനി 470 ആകും.
തിരുവനന്തപുരം ബംഗളൂരു എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 430 ആയിരുന്നത് 440 ആകും.
മറ്റ് മാറ്റങ്ങള്‍
തത്കാൽ ടിക്കറ്റുകൾക്ക് ആധാർ കാർഡ് ഓതെന്റിക്കേഷൻ നിർബന്ധം. ഓൺലൈൻ ടിക്കറ്റ് എടുക്കണമെങ്കിൽ ഐ ആർ സി ടി സി അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണം
പുതുതായി പാൻ കാർഡ് എടുക്കണമെങ്കിൽ ഇന്ന് മുതൽ ആധാർ കാർഡ് നിർബന്ധം. ഇതുവരെ മറ്റ് ഐ ഡി പ്രൂഫ് നൽകി ആധാർ എടുക്കാമായിരുന്നു. പ്രത്യക്ഷ നികുതി ബോർഡിൻറെ പുതിയ ചട്ടം ജൂലൈ ഒന്നിന് നിലവിൽ വന്നു.
ജി എസ് ടി റിട്ടേൺ സമർപ്പിക്കുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ട്. GSTR 3B ഫോമുകളിൽ സമർപ്പിച്ച് കഴിഞ്ഞാൽ ഇനി എഡിറ്റിംഗ് സാധ്യമല്ല. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം എന്ന നിബന്ധനയും നിലവിൽ വന്നു
വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് സർവീസ് ചാർജുകളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഐ സി ഐ സി ഐ ബാങ്ക് എ ടി എം ഉപയോഗിക്കാനുള്ള ചാർജ് വർധിപ്പിച്ചു.