ഇവിടെ SIT അയ്യപ്പന്റെ സ്വർണ്ണക്കൊള്ളക്കാരുടെ പിന്നാലെ പായുമ്പോൾ അവിടെ തിരുപ്പതിയിൽ അവിടത്തെ SIT തിരുപ്പതി വെങ്കിടേശ്വരന്റെ പ്രസാദമായ തിരുപ്പതി ലഡ്ഡുവിൽ കളങ്കം ചേർത്തവർക്കു പിന്നാലെയാണ്. ഭക്തരുടെ നിഷ്കളങ്കമായ വിശ്വാസത്തെ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നത് ആ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്നവരാണ് എന്നതാണ് ഏറ്റവും കൗതുകകരം. ഇവിടെ സ്വർണ്ണപ്പാളി ഇളക്കി വിറ്റാണ് ധനസമ്പാദനമെങ്കിൽ അവിടെ പ്രസാധത്തിനുള്ള ചേരുവകളിൽ മായം കലർത്തിയാണ് എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. ഇക്കഴിഞ്ഞ ദിവസം CBI അന്വേഷണത്തിൽ 2019-2024 കാലഘട്ടത്തിൽ തിരുപ്പതി ലഡ്ഡു നിർമിക്കുന്നതിൽ കാര്യമായ മായം ചേർക്കൽ നടന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. തമാശ എന്താണെന്ന് വച്ചാൽ അയ്യപ്പന്റെ സ്വർണ്ണക്കവർച്ചയും സമാന കാലത്താണ് നടന്നത് എന്നാണ്. അതായത് കോവിഡ് കാലത്ത് മനുഷ്യർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ ദൈവങ്ങളുടെ കഷ്ടകാലവും തുടങ്ങിയോ. എന്തായാലും ഇപ്പോഴത്തെ പുതിയ വിഷയമായ തിരുപ്പതി ലഡ്ഡുവിലേക്ക് തന്നെ വരാം.
തിരുപ്പതി ലഡ്ഡു ഇന്ത്യയിലെമ്പാടുമുള്ള ഏറ്റവും പവിത്രമായ പ്രസാദങ്ങളിലൊന്നാണ്. കാശ്മീർ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ അരുണാചൽ വരെ തിരുപ്പതി ലഡ്ഡു ലഭിക്കുന്നത് രാജ്യത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ആ പ്രസാദത്തെ മലിനമാക്കുകയോ കലർപ്പിക്കുകയോ ചെയ്ത് അസറ്റിക് ആസിഡ്, കൃത്രിമ ലാക്റ്റിക് ആസിഡ് തുടങ്ങി ക്ലീനിംഗ് ലിക്വിഡുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളും മോണോഗ്ലിസറൈഡുകൾ, ബീറ്റാ കരോട്ടിൻ, കൃത്രിമ രുചികൾ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും നിറച്ചത് അങ്ങേയറ്റം ഗുരുതരമാണ്. ഇത്തരം മായം ചേർക്കൽ നടന്നു എന്ന് ഇപ്പോൾ ഔദ്യോഗികമായി തന്നെ കണ്ടെത്തിയിരിക്കുന്നു.
2019 മുതൽ 2024 വരെയുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡുക്കളിൽ വൻതോതിലുള്ള കലർപ്പ് നടന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ ജഗൻ മായം കലർന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും മൃഗകൊഴുപ്പുകൾ കണ്ടെത്തിയിട്ടില്ലെന്ന് വാദിച്ച് തലയൂരാനാണ് ശ്രമിക്കുന്നത്. ഇവിടെ ശബരിമലയിൽ അരവണയിൽ എലിവാൽ എന്ന വാർത്തയെല്ലാം എത്ര വിവാദം ഉയർത്തിയിരുന്നുവെന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്.
എന്നാൽ ഇത്തരം പാളിച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഇങ്ങനെയില്ല, അങ്ങനെയല്ല, അത്രമാത്രമേ സംഭവിച്ചുള്ളൂ, അത് എന്റെ കാലത്ത് നിയമിച്ചവർ ചെയ്തതല്ല, അതിനുത്തരാദികളായവർ വേറെ പാർട്ടി അനുഭാവികളാണ് എന്നെല്ലാം പറഞ്ഞ് മാറി നിൽക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും ആളുകളിൽ വളെര പെട്ടെന്ന് തന്നെ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാവാനിടയുള്ള വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ. പ്രത്യേകിച്ചും ജഗൻ മോഹൻ റെഡ്ഡി ഒരു ക്രിസ്തുമത വിശ്വാസി ആയതിനാൽ ഈ വിഷയം തീവ്ര ഹിന്ദു വിഭാഗങ്ങൾ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും എന്നിരിക്കെ കുറച്ചു കൂടി പക്വമായ പ്രതികരണം നടത്തേണ്ടിയിരുന്നു.
പ്രസാദം വിശുദ്ധിയുടെ മാത്രം കാര്യമല്ല, അത് നൂറുകണക്കിന് കോടി രൂപയുടെ വരുമാനത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തിരുപ്പതി ലഡ്ഡു ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നു. അത് ന്യായമാണ്, കാരണം ക്ഷേത്രത്തിലെ ഏറ്റവും പവിത്രമായ വഴിപാട് മലിനമാക്കപ്പെടുകയും അശുദ്ധമാക്കപ്പെടുകയും ചെയ്താൽ, അത് ഹിന്ദു വികാരങ്ങളുടെ നേരിട്ടുള്ള ലംഘനമായി തന്നെ വിശ്വാസികൾ കരുതും. ഓർക്കുക, ഈ രാജ്യത്ത് 100 കോടിയിലധികം ഹിന്ദുക്കളുണ്ട്. ജഗൻ മോഹൻ റെഡ്ഡി അത് മറക്കാൻ പാടില്ലായിരുന്നു, ഉയർന്നു വന്ന അഴിമതിക്കഥകളെ മൃഗകൊഴുപ്പുകൾ കണ്ടെത്തിയിട്ടില്ലെന്നും ചില മായം ചേർക്കലുകൾ ഉണ്ടെങ്കിലും വലിയ കാര്യമല്ലെന്നും പറഞ്ഞുകൊണ്ട് ലഘൂകരിക്കാൻ ശ്രമിച്ചതിലൂടെ ആ ഹിന്ദുക്കളുടെ വികാരത്തെയാണ് അവഹേളിച്ചതെന്ന് തെലുങ്കുദേശം പാർട്ടി ആരോപിക്കുന്നു.
2024-ൽ ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും ആന്ധ്രയിൽ അധികാരത്തിലെത്തിയപ്പോളാണ് പ്രസാദത്തിന്റെ അശുദ്ധിയും കലർപ്പും സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയത്. കടലമാവ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ഏലയ്ക്ക എന്നിവയോടൊപ്പം ശുദ്ധമായ പശു നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡ്ഡുവിൽ ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ തുടങ്ങിയ മൃഗകൊഴുപ്പുകൾ അടങ്ങിയിരുന്നുവെന്നും ലഡ്ഡു നിർമ്മാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർന്നിട്ടുള്ളതാണെന്നുമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരിട്ട് ആരോപണം ഉന്നയിച്ചത്. ഇത് ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് ഭരണകൂടത്തിന്റെ അനുമതിയോടെ നടത്തിയാതാണെന്നും നായിഡു ആരോപിച്ചു.
തിരുപ്പതി തിരുമല ദേവസ്ഥാനം അഥവാ ടിടിഡി ആണ് ഇതിന്റെ നിർമ്മാണവും വിതരണവും നിയന്ത്രിക്കുന്നത്. ടിടിഡി ഭരണസമിതി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ക്ഷേത്രത്തിന്റെ പവിത്രതയെ അവഗണിച്ചുവെന്നും നായിഡു ആരോപിച്ചു. ഈ ആരോപണം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയിരുന്നു. ക്രിസ്ത്യാനിയായ ജഗനെതിരെ ഹിന്ദു വികാരങ്ങളെ മുറിവേൽപ്പിക്കുന്നവെന്ന ആരോപണങ്ങൾ ഉയർന്നു.
നായിഡു തന്റെ ആരോപണങ്ങൾക്ക് തെളിവായി നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന്റെ (എൻഡിഡിബി) ലാബ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ആനന്ദിലെ എൻഡിഡിബി-കാൽഫ് ലാബ് പരിശോധിച്ച സാമ്പിളുകളിൽ ‘ഫോറിൻ ഫാറ്റ്’ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ റിപ്പോർട്ട് പിന്നീട് വിവാദമായി. ടിടിഡി അധികൃതർ ചില ബാച്ചുകൾ നിരസിച്ചിരുന്നുവെന്നും അവ ഉപയോഗിച്ചില്ലെന്നും വാദിച്ചു. 2024 ജൂലൈയിൽ തമിഴ്നാട്ടിലെ ദിണ്ഡിഗൽ ആസ്ഥാനമായ എആർ ഡെയറിയുടെ നെയ്യ് ബാച്ചുകൾ ടിഡിഡി നിരസിച്ചിരുന്നു.
വിവാദം രൂക്ഷമായതോടെ, ആന്ധ്രാപ്രദേശ് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പിന്നീട്, സുപ്രീംകോടതി നിർദേശപ്രകാരം സിബിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. 2026 ജനുവരി 23-ന് സിബിഐ ചാർജ്ഷീറ്റ് സമർപ്പിച്ചു. ഇതനുസരിച്ച്, 2019-2024 കാലഘട്ടത്തിൽ ലഡ്ഡു പ്രസാദത്തിനായി വിതരണം ചെയ്ത മൃഗക്കൊഴുപ്പുകൾ ചേർത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ല. എന്നാൽ, നെയ്യ് മായം കലർന്നതാണെന്നും പാം ഓയിൽ, പാം കെർണൽ ഓയിൽ, പാം ഒലീൻ തുടങ്ങിയ വെജിറ്റബിൾ ഓയിലുകളും അസറ്റിക് ആസിഡ് എസ്റ്ററുകൾ പോലുള്ള രാസവസ്തുക്കളും ഉപയോഗിച്ച് ‘സിന്തറ്റിക് നെയ്യ്’ നിർമിച്ചതാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ഈ രാസവസ്തുക്കൾ നെയ്യിന്റെ ഭൗതികവും രാസീയവുമായ ഗുണങ്ങളെ കൃത്രിമമായി ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചു. ഇത് സാധാരണ ലാബ് ടെസ്റ്റുകളിൽ ശുദ്ധമായ നെയ്യിന്റെ തെറ്റായ പോസിറ്റീവ് സൃഷ്ടിച്ചു. പശു നെയ്യിന്റെ സ്വർണ്ണമഞ്ഞ നിറത്തിനായി ബീറ്റാ കരോട്ടിൻ ചേർത്തു, കൃത്രിമ രുചികൾ ഉപയോഗിച്ച് സുഗന്ധം അനുകരിച്ചു. ഈ മായം ചേർക്കൽ 2019-ൽ തന്നെ തുടങ്ങിയതാണെന്നും ജഗന്റെ ഭരണകാലത്ത് വ്യാപകമായതാണെന്നും എസ്ഐടി കണ്ടെത്തി. 59.71 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് വിതരണം ചെയ്തു, ഇത് 240-250 കോടി രൂപയുടെ തട്ടിപ്പിന് കാരണമായി.
അന്വേഷണത്തിൽ 36 പേരെ പ്രതികളാക്കി. ഹർഷ് ഫ്രെഷ്, ഭോലെ ബാബ ഡെയറി, വൈഷ്ണവി ഡെയറി തുടങ്ങിയ കമ്പനികൾ ഉൾപ്പെട്ടു. ജഗന്റെ ഭരണകാലത്ത് ടെൻഡർ നിയമങ്ങൾ അയവുവരുത്തിയതായും റിപ്പോർട്ടുകൾ അവഗണിച്ചതായും എസ്ഐടി ചൂണ്ടിക്കാട്ടി. 2022-ൽ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) അഡൽറ്ററേഷൻ കണ്ടെത്തിയിരുന്നെങ്കിലും നടപടി എടുത്തില്ല.
രാഷ്ട്രീയമായി, ഈ വിവാദം തെലുഗു ദേശം പാർട്ടി (ടിഡിപി)യും വൈഎസ്ആർ കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി.100 കോടിയിലധികം ഹിന്ദു വിശ്വാസികളുള്ള രാജ്യത്ത്, ക്ഷേത്ര പ്രസാദത്തിന്റെ പവിത്രതയെ ചോദ്യം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ടിഡിഡി എക്സിക്യൂട്ടീവ് ഓഫീസർ അനിൽ കുമാർ സിംഗാളിനെ 2026 ഫെബ്രുവരി 1-ന് മാറ്റി. ജഗനെ പന്തുണയ്ക്കുന്നവർ നായിഡുവിന്റെ ആരോപണങ്ങളെ രാഷ്ട്രീയ പ്രചാരണമായി പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്നവർ മായം ചേർത്തത് ഗുരുതരമായ പ്രശ്നമാണെന്ന് പറയുന്നവരാണ്. ഒടുവിൽ ചന്ദ്രബാബു നായിഡു കുറച്ചു കൂടി കടന്ന് ബാത്ത്റൂം ക്ലീനിംഗ് രാസവസ്തുക്കൾ ലഡ്ഡുവിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.
ഹിന്ദു വിശ്വാസത്തോട് ഇത്രയും ഭയാനകമായ തോതിൽ ഗൂഢാലോചന നടത്താൻ എന്താണ് കാരണം എന്നാണ് ഹിന്ദുത്വ സംഘടനകൾ ചോദിക്കുന്നത്? ഇതര മതവിശ്വാസങ്ങളുടെ മതവികാരങ്ങളെ ഇത്തരത്തിൽ വേദനിപ്പിക്കുമ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ ഇവിടെ ഉയരാത്തത് എന്തുകൊണ്ടെന്നും അവർ ചോദിക്കുന്നു? 300 വർഷമായി ശുദ്ധമായ നെയ്യ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പ്രസാദം, അഞ്ച് വർഷത്തിനുള്ളിൽ ഈ 300 വർഷത്തെ പാരമ്പര്യം കളിച്ചുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയുന്നതോ ക്ഷമാപണം ചെയ്യുന്നതോ ഇപ്പോൾ സഹായിക്കില്ല. എങ്കിലും ജഗൻ ഇപ്പോൾ ചെയ്യുന്നതുപോലെ ഇതിനി നിസാര വത്കരിക്കുന്നത് വലിയ ഗുരുതര പ്രശ്നങ്ങളിലേക്ക് തന്നെയാണ് നയിക്കുക.
















































