കിൻഷാസ: കിഴക്കൻ കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘം നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. കിഴക്കൻ കോംഗോയിലെ കൊമാണ്ടയിലുള്ള കത്തോലിക്കാ പള്ളിയുടെ പരിസരത്ത് പുലർച്ചെ ഒരു മണിയോടെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ ആക്രമണം നടത്തിയതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. 21-ലധികം പേർ മരിച്ചു.
കുറഞ്ഞത് മൂന്ന് മൃതദേഹങ്ങളെങ്കിലും കത്തിക്കരിഞ്ഞതായും നിരവധി വീടുകൾ കത്തി നശിച്ചതായും അധികൃതർ പറഞ്ഞു. തിരച്ചിൽ തുടരുകയാണെന്നും കൊമാണ്ടയിലെ സിവിൽ സൊസൈറ്റി കോർഡിനേറ്റർ ഡിയുഡോൺ ഡുറന്തബോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേസമയം, കോംഗോളിയൻ സൈന്യം മരണസംഖ്യ 10 ആണെന്ന് ഇറ്റൂരി പ്രവിശ്യയിലെ സൈന്യത്തിന്റെ വക്താവ് ലെഫ്റ്റനന്റ് ജൂൾസ് എൻഗോംഗോ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഒരു വിമത ഗ്രൂപ്പായ എഡിഎഫ്, ഉഗാണ്ടയുടെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ്.