ഭുവനേശ്വർ: ഗ്രാമത്തിലെ സ്ത്രീകളെ നിരന്തരം അതിക്രൂരമായി പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പഞ്ചായത്തംഗവും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്നിന് പ്രതി 52 വയസുള്ള വിധവയേയും പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇതോടെ പീഡനത്തിനിരയായവർ ഒത്തുചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാളിൽ നിന്ന് മുൻപു പീഡനത്തിനിരയായ വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
ഇതിനായി കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണു പിടിയിലായവരിൽ ആറുപേർ പോലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണു കൊലപാതകം നടത്തിയതെന്നും സ്ത്രീകൾ പോലീസിനോട് പറഞ്ഞു.
അതേസമയം വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണു പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പോലീസ് ഉദ്യോഗസ്ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തിൽനിന്ന് 2 കി.മീ ദൂരെ വനമേഖലയിൽനിന്നാണു വയോധികന്റെ അസ്ഥികൾ പോലീസ് കണ്ടെടുത്തത്.