കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരിച്ചുവരുന്നതിനിചെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. സാറെ ഒരു പരാതിയുണ്ട്, കേൾക്കണം, താൻ നിവേദനം നൽകാനാണ് വന്നതെന്നു പറഞ്ഞ വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിൽകുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.
ഒരു നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ കേന്ദ്രമന്ത്രിയോടെ അപേക്ഷിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആളെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ വയോധികനെതിരെ ആക്രോശിച്ച് കൊണ്ട് വീണ്ടും രംഗത്തെത്തി. ഇതോടെ കരഞ്ഞുകൊണ്ട് വയോധികൻ വഴി മാറുകയായിരുന്നു. പിന്നീട് മുതിർന്ന ബിജെപി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.