തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്നു കാട്ടി കെഎസ്‌യുവിന്റെ പരാതി. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. അതുപോലെ സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും പോലീസ് കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറും രംഗത്തെത്തി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് ഇരു മുന്നണികളും ഉന്നയിക്കുന്ന ആരോപണം. വിജയിച്ച സ്ഥാനാർഥി സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല. ഇവർ സ്ഥിരതാമസക്കാരല്ല എന്നതിന്റെ തെളിവാണിതെന്നും ടാജറ്റ് ആരോപിച്ചിരുന്നു.