ലണ്ടൻ: ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്.
2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിവാദ പാക് താരം അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ, ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്‌സിന്റെ ഈ നീക്കം ഏറെ വലിയ വിവാദമാകുകയാണ്.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാക് കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാർ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്.
ലണ്ടനിൽ നടന്ന ലേലത്തിൽ സിഇഒ കാവ്യാ മാരനും ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയും നേരിട്ട് പങ്കെടുത്തിരുന്നു. ഇതോടെ കാവ്യാ മാരനെതിരെയും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. കരാർ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. എക്സ് നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് കാണിക്കുന്നുണ്ടെങ്കിലും, സസ്പെൻഷന്റെ കൃത്യമായ കാരണം എക്സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.















































