വൈക്കം: സ്കൂളിലേക്കു പോയ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ വിദ്യാർഥിയെ തണ്ണീർമുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുടവെച്ചൂർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർത്തിക് (15) ആണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ് കാർത്തിക്
ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ സ്‌കൂളിന് മുമ്പിലായി കാർത്തിക്കിനെ കൊണ്ടുപോയിവിട്ടിരുന്നു. എന്നാൽ പിന്നീടു സ്‌കൂളിൽനിന്ന് തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ തണ്ണീർമുക്കം ബണ്ടിന് നടുഭാഗത്തുനിന്നും കാർത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈൽഫോണും കണ്ടെത്തി.
പിന്നാലെ വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി കായലിന്റെ മധ്യഭാഗത്ത് സംശയംതോന്നിയ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ മറ്റൊരു ചെരുപ്പും കണ്ടെത്തി. വിശദമായ തിരച്ചിലിൽ ഉച്ചയോടെ കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ഭയത്തിലായിരുന്നു കാർത്തിക്കെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: മിഥുൻ.