ഹൈദരാബാദ്: തെലങ്കാനയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ജില്ലകളിലെ ഏഴ് ഗ്രാമമുഖ്യന്മാരടക്കം 15 പേർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തെലങ്കാനയിലെ ഹനംകോണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധയിടങ്ങളിലാണ് തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൂട്ടത്തോടെ കൊലപ്പെടുത്തിയത്.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 500-ഓളം നായ്ക്കളെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്നാണ് ആരോപണം. തെരുവുനായ്ക്കൾക്ക് വിഷം കുത്തിവെയ്ക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് സ്ഥാനാർഥികളും മറ്റും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് ജനുവരി ആദ്യംമുതൽ വിവിധഭാഗങ്ങളിലായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് ആരംഭിച്ചതെന്നും പറയുന്നു.
















































