ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായിപുറത്തുവരുന്ന റിപ്പോർട്ട്. കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയിൽ ഉൾപ്പെട്ടവരുമായി തനിക്കു ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്. കൂടാതെ ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം 2023-ൽ പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനിൽ പോയ സന്ദർഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് പാക്കിസ്ഥാനിലെത്തിയപ്പോൾ ഡാനിഷ് വഴി അലി ഹസ്സൻ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാക്കിസ്ഥാനിലെ താമസവും യാത്രാസൗകര്യങ്ങളും ഏർപ്പാടാക്കിയത്. പിന്നീട് അലി ഹസ്സൻ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. അതേപോലെ ഷാക്കിറിന്റെ ഫോൺ നമ്പർ സംശയം തോന്നാതിരിക്കാൻ മറ്റൊരു പേരിലാണ് ഫോണിൽ സേവ് ചെയ്തിരുന്നത്. ഇന്ത്യയിൽ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലർത്തിയിരുന്നു. വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതോടൊപ്പം ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് ജ്യോതി മൽഹോത്ര ഡയറിയിൽ വിശദമായി കുറിച്ചിരുന്നു. പാക്കിസ്ഥാൻ യാത്ര ഏറെ സ്‌നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്‌നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാകിസ്താൻ യാത്രയെക്കുറിച്ച് ഡയറിയിൽ കുറിച്ചിരുന്നത്.
മാത്രമല്ല ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മൽഹോത്ര പാക് ചാരന്മാർക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന് തലേദിവസം ഡൽഹിയിലെത്തിയ ജ്യോതി മൽഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരിൽ കണ്ടതായും റിപ്പോർട്ടുകളുണ്ട്.