കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് പോലീസ്. ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചെന്നാണെന്നു പോലീസ് പറയുന്നു. അതിനിടെ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്തുവന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് നോക്ക് ഇപ്പോൾ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികൾ ചാറ്റിൽ പറയുന്നു.
കൂട്ടത്തല്ലിൽ മരിച്ചാൽ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നൽകിയത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ വിദ്യാർഥികൾ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റിൽ വട്ടോളി ഹയർ സെക്കൻററി സ്കൂൾ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷൻ സെൻററിന് സമീപം എത്താനായിരുന്നു ആഹ്വാനം.
അതേസമയം കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് താമരശ്ശേരി പോലീസ് നിർദേശം നൽകി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷതക്കൾക്കൊപ്പം വിട്ടത്. എന്നാൽ വിദ്യാർഥി മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു
ട്യൂഷൻ സെന്ററിലെ ഫെയൽവെല്ലിനു ശേഷം വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. സഹ വിദ്യാർഥിനിയുടെ ഡാൻസിനിടെ പാട്ടുനിന്നുപോയപ്പോൾ കൂവിക്കളിയാക്കി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വെെകിട്ട് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.