തിരുവനന്തപുരം: പോലീസ് മർദനത്തിൽ വടകര എംപി ഷാഫി പറമ്പിലിന്റെ മൂക്കു പൊട്ടിയ സംഭവത്തിൽ അതു ക്യാരിക്കേച്ചറാക്കി മിൽമയുടെ പരസ്യം. ഷാഫിയോടു സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡ് പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. എംപിയെ അപമാനിച്ചു മിൽമ മലബാർ മേഖലാ യൂണിയന്റെ സമൂഹ മാധ്യമ പേജിലാണ് ഹരിശ്രി അശോകൻ അഭിനയിച്ച തൊരപ്പൻ കൊച്ചുണ്ണി വന്ന കഥാപാത്രത്തിന്റെ പേരിലുള്ള കാർഡ് പോസ്റ്റ് ചെയ്തത്.
‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയിൽ ഈ കഥാപാത്രം പറയുന്നുണ്ട്.
അതേസമയെ ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് അനുഭാവികൾ പറഞ്ഞു. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്കു താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്കു പരാതി നൽകിയതോടെ പരസ്യം പിൻവലിച്ചിരുന്നു.