കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ നടിയും നിർമാതാവുമായ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് സിനിമകൾ നിർമ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡൻറ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര സമർഥിച്ചത്.
ഇപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ്. മാത്രമല്ല ഫ്രൈഡേ ഫിലിം ഹൗസിൻറെ മാനേജിംഗ് പാർട്നർ ആയിരുന്ന സമയത്ത് ആ ബാനറിൽ ഇറങ്ങിയ ചിത്രങ്ങൾ തൻറെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിർമ്മാണ കമ്പനിക്ക് ആണെന്നും ആയതിനാൽ ഫ്രൈഡേ ഫിലിം ഹൗസിൻറെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവില്ലെന്നും വിജയ് ബാബു പ്രതികരിച്ചു.
“തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തിൽ- ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസിന് കഴിയില്ല. തൻറെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ മാത്രമാണ് സാധിക്കുക. എൻറെ അറിവ് പ്രകാരം സെൻസർ നൽകുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്. ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു.
അവിടെ നിന്ന് 2016 ൽ ((എല്ലാം കോടതി നോട്ടറി ചെയ്തു) നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തൻറെ ഓഹരിയോ അതിൽ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വർഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കിൽ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും”, വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ 3 ചിത്രങ്ങളെങ്കിലും നിർമ്മിച്ചിരിക്കണമെന്നാണ് സംഘടനയുടെ ബൈലോ. ഈ നിയമപ്രകാരം താൻ ഫ്രൈഡേ ഫിലിം ഹൗസിൻറെ ചിത്രങ്ങൾ കൂടി കൂട്ടി ഒൻപത് സിനിമകൾ തൻറെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നാണ് സാന്ദ്ര തോമസിൻറെ വാദം. നിലവിൽ സാന്ദ്ര തോമസിൻറെ ഉടമസ്ഥതയിൽ നിലവിലുള്ള നിർമ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് രണ്ട് ചിത്രങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തൽ. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങൾ. വിജയ് ബാബുവിന്റെ പുതിയ വെളിപ്പെടുത്തലോടെ കോർട്ടിൽ വിധി സാന്ദ്രയ്ക്കെതിരാകുവാനാണ് സാധ്യതയെന്നും സൂചനയുണ്ട്.