ന്യൂഡൽഹി: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യു.ഡി.എഫ്. യോഗത്തിൽ നടത്തിയ പരാമർശങ്ങളിൽ നടൻ സലീംകുമാറിനെതിരേ ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകി.
മാനസികാരോഗ്യാവസ്ഥയെ മോശമായും അവഹേളനപരമായും ചിത്രീകരിച്ചാണ് നടൻ പൊതുയോഗത്തിൽ പ്രസംഗിച്ചതെന്നും നടപടിയെടുക്കണമെന്നും നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് (എൻ.പി.ആർ.ഡി.) ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽനടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമർശം. വിവാദ പ്രസ്താവന നടത്തിയ സലീംകുമാറിനെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണമെന്ന് ജനറൽ സെക്രട്ടറി മുരളീധരൻ കമ്മിഷന് നൽകിയ പരാതിയിൽ പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് വഴിവെക്കും. പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസ്താവന 2016-ലെ ഭിന്നശേഷി നിയമത്തിന്റെയും 2017-ലെ മാനസികാരോഗ്യ നിയമത്തിന്റെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.














































