വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ– ഇസ്രായേൽ- അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് നിർദ്ദേശിച്ച് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കൻ സൈന്യത്തിലെ വിരമിച്ച കെണൽ ഡഗ്ലസ് മാക്ഗ്രെഗർ ആണ് യുദ്ധം അവസാനിപ്പിക്കാൻ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അമേരിക്കൻ കമൻ്ററി ഹോസ്റ്റ് ടക്കർ കാൾസൺ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് മാക്ഗ്രിഗറിൻ്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രശ്നപരിഹാരത്തിനായി ഒരു ശക്തമായ ഇടനിലക്കാരൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായും ഇസ്രയേലുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും അന്താരാഷ്ട്ര ബന്ധങ്ങളും പരിഗണിക്കുമ്പോൾ, മോദിക്ക് ഈ സംഘർഷത്തിൽ ഇടപെട്ട് ചർച്ചകൾക്ക് വഴിയൊരുക്കാൻ കഴിയുമെന്ന് മാക്രിഗർ ചൂണ്ടിക്കാട്ടി. “എല്ലാ പക്ഷങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ചർച്ച ചെയ്യാൻ കഴിയുന്ന നേതാവാണ് മോദി,” എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോള സാമ്പത്തികാവസ്ഥയെയും എണ്ണവിപണിയെയും ബാധിക്കുമെന്ന ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവന്നത്. യുഎസ് സൈന്യത്തിന്റെ ഇടപെടൽ വർദ്ധിക്കുന്നത് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എണ്ണ വിപണികൾ, സാമ്പത്തിക സ്ഥിരത, ഭൗമരാഷ്ട്രീയ സഖ്യങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ഇന്ത്യ എല്ലാ കക്ഷികളുമായും ആശയവിനിമയത്തിനുള്ള വഴികൾ തുറന്നുവെക്കുകയും, സമാധാനത്തിനും സംഘർഷം കുറയ്ക്കുന്നതിനുമായി വാദിക്കുന്ന ഒരു സന്തുലിത നയതന്ത്ര സമീപനം നിലനിർത്താൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
ട്രംപിന് മോദിയുമായുള്ളത് വളരെ ഊഷ്മളമായ ബന്ധമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇരു നേതാക്കളും വിവിധ മേഖലകളിലെ തന്ത്രപരമായ സഹകരണത്തിന് ഊന്നൽ നൽകുന്നുണ്ട്.
ഖാർഗ് ദ്വീപ് ആക്രമണം: ഇറാനെപോലെ ചൈനയും പരിഭ്രാന്തിയിൽ; മതിയായ ഇന്ധനമില്ല; യുദ്ധം തുടർന്നാൽ?















































