തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ (30), മുൻപ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്ത് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനേയും വിവാഹം കഴിച്ചിരുന്നതായി പോലീസ്. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളെ വീട്ടുകാർ കല്യാണത്തിനു നിർബന്ധിച്ചു. ഈ വിവരം രേഷ്മയോട് പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു ഓക്കെ പറഞ്ഞ രേഷ്മ ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷെ 3 ദിവസം കഴിഞ്ഞപ്പോൾ അയാളെയും ഉപേക്ഷിച്ചു രേഷ്മ ഇവിടെനിന്ന് മുങ്ങി.
അതേസമയം രേഷ്മ ആദ്യം വിവാഹം കഴിച്ചത് 2014 ൽ എറണാകുളം സ്വദേശിയെയാണ്. പിന്നീട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. പക്ഷെ വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണ്. ബാക്കിയൊക്കെ വിവാഹശേഷം ഒരാഴ്ചയ്ക്കകം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി.
പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പർ ലഭിച്ചത്. ബിഹാറിൽ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പോലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് വിവാഹത്തിന് തൊട്ടുമുൻപ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിൽ നിന്നു ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകും. അതേസമയം താൻ സ്നേഹം തേടിയാണ് പലരേയും വിവാഹം കഴിച്ചതെന്നാണ് രേഷ്മയുടെ മൊഴി.