കണ്ണൂർ: കണ്ണൂരിൽ മകനോടൊപ്പം പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും വീട്ടിലിൽ നിന്ന് ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
അതുപോലെ നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. റീമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയെങ്കിലും രണ്ടര വയസുകാരനായ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചയോടെയാണ് വീട്ടിൽ നിന്നും സ്കൂട്ടറിലെത്തിയ വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
















































