ശ്രീനഗർ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ് വീട് തകർത്തത്.
ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബിയാണെന്നു കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നാലു നഗരങ്ങളിൽക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ (35) എന്നയാൾ കൂടി മരിച്ചതോടെ, ചെങ്കോട്ട സ്ഫോടനത്തിൽ മരണം 13 ആയി.
ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ സയീദ്, ഡോ. ആദിൽ അഹമ്മദ് എന്നിവരും സ്വിറ്റ്സർലൻഡിലെ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹാപുർ ജിഎസ് മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ഫറൂഖ്, കാൻപുർ ജിഎസ്‌വിഎം മെഡിക്കൽ കോളജിലെ കാർഡിയോളജി ഡിഎം വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് മിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.














































