ബെംഗളൂരു: ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നൽകിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകർ കർണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാൻ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസിൽ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. പക്ഷെ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പോലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. മാത്രമല്ല പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആർസിബിയും അറിയിച്ചു.
അതേസമയം പരേഡ് കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോൾ, അവിടെ വിന്യസിച്ചിരുന്ന 5000 പോലീസുകാർക്ക് സ്ഥിതി നിയന്ത്രിക്കാനാവാത്ത സ്ഥിതി വന്നു. പോലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാൻ കാരണമായതെന്ന വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മാപ്പു പറഞ്ഞിട്ടുണ്ട്. 5000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കു നിയന്ത്രിക്കാനാകാത്തത്ര ആൾക്കൂട്ടമാണ് എത്തിയത്. പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
അതുമാത്രമല്ല സ്റ്റേഡിയത്തിനു പുറത്തെ സാഹചര്യങ്ങളെക്കുറിച്ച് സംഘാടകർക്ക് വലിയ അറിവുണ്ടായിരുനില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെക്കുറിച്ച് പറഞ്ഞപ്പോൾ വേഗം പരിപാടി അവസാനിപ്പിക്കുമെന്നാണ് സംഘാടകർ പറഞ്ഞത്. കഴിഞ്ഞ ദിവസം ഐപിഎൽ കഴിഞ്ഞതിനാൽ പരിപാടിയെക്കുറിച്ചു ഐപിഎൽ സംഘാടകർക്ക് അറിവുണ്ടായിരുന്നില്ലെന്നും അരുൺ ധുമാൽ പറഞ്ഞു.