ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കന്നിക്കിരീടനേട്ടം ആഘോഷിക്കാനെത്തിയ ആരാധകരെ കാത്തിരുന്നത് ദുരന്തം. ഇതു മുന്നിൽ കണ്ട് സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പോലീസ് ഇതിനെ എതിർത്തെങ്കിലും പരിപാടി നടത്താനായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഇതിനു വില നൽകേണ്ടി വന്നത് 11 ജീവനുകൾ.
ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു. വീണവർക്ക് മുകളിൽ ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു. ഇതുവരെ 11 പേർ മരിച്ചെന്നും 33 പേർക്കു പരുക്കേറ്റെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും കന്നി വിജയം സ്വന്തമാക്കിയത്. കർണാടക സർക്കാർ വിധാൻ സൗധയിൽ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അറിയിപ്പ്. എന്നാൽ പൊലീസ് ഇതിനെ എതിർത്തു. ആളുകൾ ഇരച്ചെത്തുമെന്നു മനസിലാക്കിയായിരുന്നു പോലീസ് എതിർത്തത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാൻസൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വൻതോതിൽ വർധിച്ചു. സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ പ്രവേശന കവാടങ്ങളിൽ ഉന്തും തള്ളുമുണ്ടായി. പാസുള്ളവർക്കായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിനായി ഒരു ഗേറ്റിലൂടെ മാത്രം ആളുകളെ അകത്തേക്കു കടത്തിവിടാൻ തുടങ്ങി.
ഇതോടെ ടീമിനെ കാണാൻ സ്റ്റേഡിയത്തിനു സമീപത്തെ മരങ്ങളിലും വാഹനങ്ങൾക്കു മുകളിലും ആളുകൾ വലിഞ്ഞു കയറി. അപ്പോഴേക്കും തിരക്കു നിയന്ത്രിക്കാൻ പോലീസ് പണിപ്പെട്ടു. അതിനിടെ നിലത്തുവീണവർക്ക് തിരക്കിൽ എഴുന്നേൽക്കാനായില്ല. അവർക്ക് ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റു. നിലവിളിയുയർന്നതോടെ ആളുകൾ പരിഭ്രാന്തരായി ഓടാൻ ശ്രമിച്ചത് കൂടുതൽ തിരക്കിനു കാരണമായി. ഏഴു പേർ മരിച്ചെന്നാണ് ആദ്യം വാർത്ത പുറത്തുവന്നത്. പിന്നാലെ കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചു. മരണവാർത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ടീമിന്റെ സ്റ്റേഡിയത്തിലെ പരിപാടികൾ റദ്ദാക്കി. ഇതോടെ സ്റ്റേഡിയത്തിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ചവർ തിരക്കുകൂട്ടി. ആളുകൾ കൂട്ടത്തോടെ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്കും ബസ് സ്റ്റേഷനിലേക്കും എത്തിയതോടെ അവിടെയും ഉന്തും തള്ളുമായി.