തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളെ സെല്ലിൽ അടച്ചിരിക്കുകയായിരുന്നു. ഇതിനിടെ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സെൽ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
അതേസമയം മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം . പുറത്ത് പോയ വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞു വെച്ച് ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.