ജയ്പുർ: ചെന്നൈ സൂപ്പർ കിങിസിൽനിന്ന് രാജസ്ഥാനിലേക്കെത്തിച്ച രവീന്ദ്ര ജഡേജയേയും സാം കറനേയും തള്ളിമാറ്റി ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനം റയാൻ പരാഗിന്. മലയാളി താരം സഞ്ജു സാംസണിന്റെ പിൻഗാമിയായാണ് മധ്യനിര ബാറ്റ്‌സ്മാൻ റയാൻ പരാഗിനെ തെരഞ്ഞെടുക്കപ്പെട്ടത്.
ഏറെക്കാലം രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു സാംസൺ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഒരു ട്രേഡ് ഡീലിലൂടെ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. അതേസമയം 2019 മുതൽ രാജസ്ഥാനൊപ്പമുണ്ട് പരാഗ്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ പരാഗിനെ 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ നിലനിർത്തിയത്. ഇതുവരെ 84 ഐപിഎൽ മത്സരങ്ങൾ കളിച്ച അസം താരം 1566 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരുക്കേറ്റ സഞ്ജുവിന്റെ അഭാവത്തിൽ പരാഗ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്.
അതേസമയം എട്ട് മത്സരങ്ങളിൽ പരാഗ് നേതൃത്വം നൽകിയെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്. സഞ്ജുവിന് പകരം ചെന്നൈയിൽനിന്ന് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ നായക സ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജഡേജയേയും, യശ്വസി ജയ്‌സ്വാൾ, സാം കറൻ എന്നിവരേയും തള്ളിയാണ് രാജസ്ഥാൻ റോയൽസ് പരാഗിന് ക്യാപ്റ്റൻ സ്ഥാനം നൽകിയിരിക്കുന്നത്.
മാത്രമല്ല ടീമിനെ നയിക്കാനുള്ള തന്റെ ആഗ്രഹം ജയ്‌സ്വാൾ മുൻപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമ.ം ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ ടീമുകളെ നയിച്ചതിനുള്ള വലിയ അനുഭവസമ്പത്തുള്ളയാളാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ സാംകറൻ. ഐപിഎല്ലിൽ അദ്ദേഹം പഞ്ചാബ് കിംഗ്സിനെ നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഏഴാമത്തെ മുഴുവൻ സമയ ക്യാപ്റ്റനായിരിക്കും പരാഗ്. ഷെയ്ൻ വോൺ, ഷെയ്ൻ വാട്‌സൺ, രാഹുൽ ദ്രാവിഡ്, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ എന്നിവരാണ് പരാഗിന്റെ മുൻഗാമികൾ.











































