തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്. തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നു. എറണാകളും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് തുടരുകയാണ്. ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മലയോരമേഖലകളില്‍ ഇടവിട്ട് മഴ തുടരുകയാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലിയാറിന്റെ കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴ ചെറുപുഴ മാമ്പുഴ തുടങ്ങിയവയിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മാവൂര്‍ കച്ചേരിക്കുന്നില്‍ ആറു വീടുകളില്‍ വെള്ളം കയറി. ഇവര്‍ ബന്ധുവീടുകളിലേക്ക് മാറി. മാവൂര്‍ ഭാഗത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ കാര്യമായ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഒരിടത്തും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ വൈകിട്ടോടെ വീണ്ടും മഴ ശക്തമാകുന്നു. കൽപ്പറ്റയുടെ കോട്ടത്തറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി. കല്ലൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പുഴങ്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പന മരം ചെറിയ പുഴ കരകവിഞ്ഞു. എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ഇത്തവണയും വെള്ളക്കെട്ട് ഉണ്ടെങ്കിലും യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പാലക്കാട് ചാലിശ്ശേരി ആലിക്കരയിൽ മരം വീണ് വീടും വൈദ്യുത പോസ്റ്റുകളും തകർന്നു. കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ കാറ്റിലും മഴയിലായിരുന്നു അപകടം പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.
മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചാലിയാറിലും കടലുണ്ടി പുഴയിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുകയാണ്. കരുവാരക്കുണ്ട് സ്വപ്ന കുണ്ട് വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കരവാരകുണ്ട് സ്വദേശി റംഷാദാണ് മരിച്ചത്. പോത്തുകല്ല് വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആദിവാസി നഗറിലെത്തിച്ച നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും സംഘവും രണ്ട് മണിക്കൂർ നേരെ കാട്ടിൽ കുടുങ്ങി. ചാലിയാറിലെ കുത്തൊഴുക്കിൽ ഡിങ്കി ബോട്ടുകൾ കേടാതായതോടെയാണ് സംഘത്തിൻ്റെ മടങ്ങി വരവ് വൈകിയത്. തകരാറിലായ ഡിങ്കി ബോട്ടിന്റെ എൻജിൻ ശരിപ്പെടുത്തിയ ശേഷം സംഘം ഇക്കരെ എത്തിക്കുകയായിരുന്നു.
അതേസമയം, ഇടുക്കിയിൽ മലയോര മേഖലയിലുൾപ്പെടെ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. വരും മണിക്കൂറിൽ നീരൊഴുക്ക് കൂടാൻ സാധ്യതയുളളതിനാൽ മലങ്കര, കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. തൊടുപുഴയിലുൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ രാവിലെയുണ്ടായിരുന്ന വെളളക്കെട്ട് ഒഴിഞ്ഞു. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെളളത്തൂവലിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സമുണ്ടായി. മാങ്കുളത്ത് രാവിലെ കനത്തമഴയിൽ റോഡ് വിണ്ടുകീറി. ആളപായമില്ല. നിലവിൽ ഇടുക്കിയിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങിയിട്ടില്ല. മഴകനത്താൽ ആവശ്യമെങ്കിൽ പ്രശ്നബാധിത മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള ക്രമീകരങ്ങൾ എല്ലാം സജ്ജമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ 134. 20 അടിക്ക് മുകളിലാണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി