അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നയങ്ങൾ ഇപ്പോൾ ഒരു ഇടതുപക്ഷ ഗവൺമെന്റിന്റേതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത്, അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എൽഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങൾ കാരണമാണ് അദ്ദേഹം ഈ വേദിയിൽ എത്തിയതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എൽഡിഎഫ് മുമ്പ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നെങ്കിലും ഇപ്പോൾ ആ ആശയങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.















































