ഐപിഎൽ 2025 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഡഗൗട്ടിൽ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 9.45 ഓടുകൂടിയാണ് കളി പുനരാരംഭിച്ചത്.
ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യൻസ് തമ്മിലുള്ള നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം മികച്ച ബാറ്റിങ്ങ് റെക്കോർഡുള്ള ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും എന്തുകൊണ്ട് ബൗളിങ് തിരഞ്ഞെടുത്തുവെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. ഇതിനുള്ള കാരണം അപ്പോൾ തന്നെ ആങ്കറുമായി അയ്യർ വിശദീകരിച്ചു. അൽപം മേഘങ്ങൾ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാൽ ഞങ്ങൾ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയാണ് എന്നാണ് ശ്രേയസിൻറെ വാക്കുകൾ. ശ്രേയസിന്റെ വാക്കുകൾ അക്ഷരം പ്രതി ശരിവെച്ച് മഴ പെയ്യുകയും ചെയ്തു.
നോക്കൗട്ട് മത്സരമായതിനാൽ തോൽക്കുന്ന ടീം പുറത്തുപോകും. നിർണായക മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. മുംബൈ ടീമിൽ റിച്ചാർഡ് ഗ്ലീസണ് പകരം റീസ് ടോപ്ലി ടീമിലെത്തി. പഞ്ചാബ് ഇലവനിൽ യുസ്‌വേന്ദ്ര ചഹൽ തിരിച്ചെത്തി.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, നമൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രാജ് അംഗദ് ബാവ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംമ്ര, റീസ് ടോപ്ലി.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, വൈശാഖ് വിജയകുമാർ, കൈൽ ജാമിസൺ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി മഴ, കളി ഉപേക്ഷിച്ചാൽ മുംബൈ പുറത്ത്