തിരുവനന്തപുരം: ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് ലഭിച്ചിട്ടും ദിവസങ്ങളോളം അനങ്ങിയില്ലെന്നു ആക്ഷേപം.
നവംബർ 27ന് ലഭിച്ച പരാതി ഡിസംബർ 2നാണ് കന്റോൺമെന്റ് പോലീസിനു കൈമാറിയത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചു.
നവംബർ 27ന് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ വന്ന പരാതിയിൽ പോലീസ് കേസെടുത്തത് ഡിസംബർ എട്ടിനാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി കൊടുത്ത സംവിധായിക പെട്ടെന്നു നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതെ വന്നതോടെ വീണ്ടും സമ്മർദം ചെലുത്തിയിരുന്നു. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പോലീസ് കേസെടുത്തു. ബിഎൻഎസ് 74, 75 (1) വകുപ്പുകൾ പ്രകാരമാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നു പോലീസ് പറഞ്ഞു. സംവിധായികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അടുത്തദിവസം തന്നെ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യും. സംവിധായികയുടെ മൊഴിയെടുക്കുകയും കുറ്റകൃത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി തെളിവുകൾ ശേഖരിക്കുകയും ചെയ്ത പോലീസ് കേസെടുക്കാൻ എന്തുകൊണ്ട് വൈകി എന്നതിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലിൽ എത്തിയപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണു പരാതി.

















































