ഗോവ: ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം സൈനിക വേഷത്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമെന്ന് മോദി പറഞ്ഞു. സൈനികരുടെ സമർപ്പണത്തെയും ത്യാഗത്തെയും പുകഴ്ത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്.
ഇന്നലെ ഐഎൻഎസ് വിക്രാന്തിലാണ് കഴിഞ്ഞതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇന്നലെ വേഗം ഉറങ്ങിയെന്നും വെളിപ്പെടുത്തി. സന്തോഷത്തോടെയുള്ള ഉറക്കമായിരുന്നു ഇന്നലെ. സാധാരണ അങ്ങനെയല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐഎൻഎസ് വിക്രാന്തിന്റെ വീര ഭൂമിയിൽ നിന്നും രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസകൾ എന്നും ആശംസിച്ചു. സ്വദേശി ഐഎൻഎസ് വിക്രാന്ത് ലഭിച്ച ദിവസം മുതൽ ഇന്ത്യൻ നാവിക സേന പുതിയ സന്ദേശം നല്കി. മെയ്ഡ് ഇൻ ഇന്ത്യയുടെ വലിയ സന്ദേശം. സൈനിക ക്ഷമതയുടെ പ്രതിബിംബമാണിത്. കേവലം പേര് കൊണ്ട് മാത്രം മുഴുവൻ പാക്കിസ്ഥാനെ രാത്രി മുഴുവൻ ഉണർത്തി നിർത്തിയെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
‘‘എന്റെ ഒരു വശത്ത് അനന്തമായ ചക്രവാളമാണ്, അനന്തമായ ആകാശമാണ്. മറുവശത്ത് അനന്തമായ ശക്തി ഉൾക്കൊള്ളുന്ന കൂറ്റൻ ഐഎൻഎസ് വിക്രാന്തും. സമുദ്രജലത്തിൽ സൂര്യരശ്മികൾ തിളങ്ങുന്നത് ധീരരായ സൈനികർ കൊളുത്തുന്ന ദീപാവലി വിളക്കുകൾ പോലെയാണ്. ഐഎൻഎസ് വിക്രാന്ത് അതിന്റെ പേരുകൊണ്ടു മാത്രം ദിവസങ്ങളോളം പാക്കിസ്ഥാന്റെ ഉറക്കംകെടുത്തിയതെങ്ങനെ എന്ന് മാസങ്ങൾക്കു മുമ്പ് നമ്മൾ കണ്ടതാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ കര,നാവിക, വ്യോമ സേനകൾ ചേർന്ന് പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു. ശത്രുക്കളും യുദ്ധഭീഷണികളും മുന്നിലുള്ളപ്പോൾ സ്വന്തം ശേഷിയിൽനിന്ന് പൊരുതാൻ കഴിവുള്ളവർക്കായിരിക്കും മുൻതൂക്കം’- മോദി പറഞ്ഞു.
അതേസമയം എല്ലാ വർഷവും ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കുന്നതാണ് മോദിയുടെ പതിവ്. കഴിഞ്ഞ വർഷം ഇന്ത്യ–പാക് അതിർത്തിയിലെ സായുധസേനക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ആഘോഷം. ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യത്താലും സന്തോഷത്താലും സമൃദ്ധിയാലും പ്രകാശിപ്പിക്കട്ടെയെന്നും സന്തോഷവും സമാധാനവും നമ്മുടെ ചുറ്റും നിലനിൽക്കട്ടെയെന്നും മോദി എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഉത്സവവേളയിൽ സ്വദേശത്തു തന്നെ നിർമിച്ച ഉൽപന്നങ്ങൾ വാങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
People love celebrating Diwali with their families. And so do I, which is why every year I meet our army and security personnel who keep our nation safe. Happy to be among our brave naval personnel on the western seaboard off Goa and Karwar on Indian Naval Ships with INS Vikrant… pic.twitter.com/Pb41kQnMMR
— Narendra Modi (@narendramodi) October 20, 2025