തൊടുപുഴ: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അക്രമത്തിന് ഇരയായ സ്ത്രീയോടുള്ള തന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയിൽ ആർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ അവരോടൊപ്പം നിൽക്കുക എന്നത് തങ്ങളുടെ ബോധപൂർവ്വമായ നിലപാടാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സൈബർ പട അവൾക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
അതുപോലെ ആ കപ്പ് കയ്യിലെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പ് ലഭിച്ചത് യാദൃച്ഛികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമായ തീരുമാനം. തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളും ഈ സംഭവവുമായി താരതമ്യം ചെയ്തതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കുടുംബ പ്രശ്നങ്ങളാണ്, അദ്ദേഹത്തിന്റെ ഭാര്യ അത്തരം പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ‘നാട് മുഴുവൻ വ്യഭിചരിക്കൻ നടന്നിട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട്’ അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല തങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കാൻ നിൽക്കുന്ന സംഘമായി പ്രതിപക്ഷം മാറിയെന്നും ഇത് സാംസ്കാരിക കേരളത്തിന് നല്ലതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.













































