ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ അഞ്ച് മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു.
പെണ്‍കുട്ടികളോട് അവരുടെ ആർത്തവത്തെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ഒരു നീക്കത്തിനെതിരെ കേസുകൊടുക്കും എന്നും ഇതൊരു വൃത്തികെട്ട പ്രവൃത്തിയായിപ്പോയെന്നും ചില രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ അവബോധവും അറിവും പകര്‍ന്നു നല്‍കേണ്ടതിന് പകരം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിചാരണ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തു.