ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾക്കു മരുഭൂമിയിൽ ദാരുണാന്ത്യം. കനത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ നിർജലീകരണം കാരണം ഇരുവരും മരിച്ചതായി പോലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ഭാര്യ ശാന്തി ബായിയും (15) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്.
4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച അവർ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്നുഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു.
ഇതോടെ ഇരുവരും രാജ്യാന്തര അതിർത്തി മറികടക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്ത്യൻ സർക്കാർ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.