ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ സൈന്യം പ്രയോഗിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധം ഉണ്ടോയെന്ന് തീരുമാനിക്കാൻ 30 മുതൽ 45 സെക്കൻഡ് വരെ സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാനിലെ മുതിർന്ന രാഷ്ട്രീയ നേതാവിൻറെ വെളിപ്പെടുത്തൽ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻറെ അടുത്ത അനുയായിയുമായ റാണ സനാവുള്ളയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആണവ യുദ്ധത്തിൻറെ അപകട സാധ്യത ഏറെയായിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു
“റാവൽപിണ്ടിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന വ്യോമ താവളമായ നൂർ ഖാനിലേക്ക് ഇന്ത്യ അയച്ച ബ്രഹ്മോസ് മിസൈലിൽ അണുബോംബ് ഉണ്ടോയെന്ന് തീരുമാനിക്കാൻ 30-45 സെക്കൻഡ് സമയം മാത്രമാണ് ലഭിച്ചിരുന്നത്. എന്തെങ്കിലും തീരുമാനിക്കാൻ 30 സെക്കൻഡ് മാത്രം ലഭിക്കുന്നത് അതിഭയാനകമായ സാഹചര്യമായിരുന്നു”- റാണ സനാവുള്ള പറഞ്ഞു.
ആണവ യുദ്ധത്തിലേക്ക് പോകാതെ ഇന്ത്യ നല്ലതീരുമാനമെടുത്തുവെന്ന് പറയുന്നില്ല. എന്നാൽ, അതേസമയം, അത്തരത്തിലൊരു മിസൈൽ അയക്കുമ്പോൾ ഇവിടെയുള്ളവർ അത്തരത്തിൽ അണുബോംബ് ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചേക്കും. അത് പിന്നീട് അണു ബോംബ് പ്രയോഗിക്കുന്നതിലേക്കും നയിക്കുകയും ആഗോള ആണവ യുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യുമായിരുന്നുവെന്നും റാണ സനാവുള്ള പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് റാണ സനാവുള്ളയുടെ തുറന്നുപറച്ചിൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇടപെട്ടിരുന്നുവെന്നും റാണ സനാവുള്ള അവകാശപ്പെട്ടു. ആണവ യുദ്ധമുണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ട്രംപ് ഇടപെട്ട് ദുരന്തമൊഴിവാക്കിയതെന്നും അതിനാലാണ് ട്രംപിന് സമാധാന നോബേൽ സമ്മാനത്തിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നാമനിർദേശം ചെയ്തതെന്നും സനാവുള്ള പറഞ്ഞു.
വെടിനിർത്തലിന് ട്രംപ് ഇടപെട്ടുവെന്ന വാദം ഇന്ത്യൻ തള്ളിയിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർത്തിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ പ്രത്യാക്രമണം നടത്തിയെങ്കിലും അതെല്ലാം ഇന്ത്യൻ സൈന്യം പ്രതിരോധിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലടക്കം പ്രയോഗിച്ച് പാകിസ്ഥാനിലെ സൈനിക താവളങ്ങളിലടക്കം ആക്രമണം നടത്തിയത്.
ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ പാകിസ്ഥാൻ സമ്മതിച്ചിരുന്നു. എന്നാൽ, റാണ സനാവുള്ളയുടെ വെളിപ്പെടുത്തലോടെ ഇന്ത്യ അണുബോംബ് വിടുമോയെന്ന് പാകിസ്ഥാൻ ആശങ്കപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്. നൂർഖാനിലുണ്ടായ ബ്രഹ്മോസ് മിസൈലാക്രമണത്തോടെ പാകിസ്ഥാൻ പരിഭ്രാന്തിയിലേക്ക് പോയെന്നും അത് അണുബോംബ് ആക്രമണത്തിൻറെ സാധ്യതകളിലേക്കടക്കം പോയെന്നും സനാവുള്ള അഭിമുഖത്തിൽ സമ്മതിച്ചു.