ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ വരുമാനത്തിൽ വൻ ഇടിവെന്നു റിപ്പോർട്ട്. ഇതുവരെ 126 കോടി രൂപയുടെ (14.39 മില്യൻ ഡോളറിന്റെ) നഷ്ടം പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതും രണ്ടു മാസത്തിനുള്ളിലാണ് പാക്കിസ്ഥാനും ഇത്രയും ഭീമമായ നഷ്ടമുണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്. പാക്കിസ്ഥാന്റെ ഈ നടപടി പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെയാണ് ബാധിക്കുന്നത്.
അതേസമയം നഷ്ടം സംഭവിച്ച കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തിൽ 20% ഇടിവുണ്ടായതോടെ ഓവർ ഫ്ലൈയിങ് ഫീസിൽനിന്നുള്ള വരുമാനവും പാക്കിസ്ഥാന് കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക തിരിച്ചടികൾക്കിടയിലും ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി. ഓഗസ്റ്റ് 24 വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 23 വരെ ഇന്ത്യയും നീട്ടിയിട്ടുണ്ട്.