പത്തനംതിട്ട: ശബരിമലയിൽ കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങുമെന്നും അതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ രക്ഷിക്കാൻ എല്ലാവരും ചേർന്ന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേപോലെ ഡൽഹിയിൽ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവർക്കും അറിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിണറായി വിജയനെ ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്നും വിഡി സതീശൻ ചോദിച്ചു. പിഎംശ്രീയിൽ മുന്നണിയിൽ പറയാതെ ഒപ്പുവെച്ചതിലും സിപിഐയുടെ എതിർപ്പിലും ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ വിമർശനം. പ്രതിപക്ഷത്തെ കബളിപ്പിച്ചാൽ നമുക്ക് മനസിലാക്കാം. പക്ഷെ ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു. ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സിപിഐ മന്ത്രിമാർ പറഞ്ഞപ്പോൾ മൗനം അവലംബിച്ചു. എന്നാൽ എംഎ ബേബി വിധേയനെ പോലെ നിൽക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരിയായിരുന്നെങ്കിൽ ഇത്തരത്തിൽ കേന്ദ്രസർക്കാരിന് വഴങ്ങുന്ന തീരുമാനം ഉണ്ടാവില്ലായിരുന്നുവെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

















































