കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത വാഹനം വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടൻ ദുൽഖർ സൽമാൻ. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹർജി നൽകിയത്.
അതേസമയം ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
അതോടൊപ്പം പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അമിത്തിന്റെ കോയമ്പത്തൂർ കണക്ഷനും അന്വേഷണ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ട്.