തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് കേരളം. ഇന്നു രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണൽ ആരംഭിക്കും. തുടർന്നു 8.20 മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ ഫലം വന്ന് തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ.
അതേസമയം 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണൽ തുടങ്ങുന്നത്. പോളിങ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ൽ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേർ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9 ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബർ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബർ ഒൻപതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരിൽ 5,06,823 പേർ വോട്ട് രേഖപ്പെടുത്തി.
അതേസമയം ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ 66.78 ശതമാനം. ഏറ്റവും ഉയർന്ന പോളിംഗിൽ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 36,18,851 പേരിൽ 28,000,48 പേർ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയിൽ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടർമാരിൽ 20,72,992 പേർ വോട്ട് രേഖപ്പെടുത്തി.
കണ്ണൂർ, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നിൽ. കണ്ണൂർ ജില്ലയിൽ 76.77 ശതമാനവും പാലക്കാട് 76.27 ശതമാനം വോട്ടും രേഖപ്പെടുത്തി. കാസർകോട് 74.89 ശതമാനം പോളാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 74.57 ശതമാനം വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നിൽ ആലപ്പുഴയാണ്. 73.82 ശതമാനം പോളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃശൂർ ജില്ലയിൽ 72.48 ശതമാനവും ഇടുക്കിയിൽ 71.78 ശതമാനവും വോട്ട് രേഖപ്പെടുത്തി. കൊല്ലമാണ് ഇതിന് പിന്നിൽ. കൊല്ലത്ത് 70.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 70.86 ശതമാനവും തിരുവനന്തപുരത്ത് 67.78 ശതമാനം വോട്ടും രേഖപ്പെടുത്തി. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.


















































