പത്തനംതിട്ട: മുടിവെട്ടിയത് ശരിയല്ലെന്ന പേരിൽ അടൂരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ പ്രവേശനോത്സവ ദിവസം തന്നെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. കുട്ടിയേയും മറ്റു ചില വിദ്യാർഥികളേയും ക്ലാസിനു വെളിയിൽ നിർത്തിയ സ്കൂളിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.
തന്റെ മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തുകയായിരുന്നു എന്നാണ് പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം എന്നെ അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും ചെയ്തതാണ്. ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ വെട്ടിച്ചതാണ്.
അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പിറ്റേന്ന് അത് തിരുത്തി വരാൻ പറയാം അതാണ് മര്യാദ. എന്നിട്ടും യാതൊരു മര്യാദയും ഇല്ലാതെ കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ സ്കൂൾ അധികൃതർ പ്രവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും’’ – പിതാവ് ഫേസ്ബുക്കിൽ കുറിച്ചു.