പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു.
അതേസമയം സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെൺകുട്ടിക്ക് പരുക്കേൽക്കുന്നത്. ഉടൻ മാതാപിതാക്കൾ കുട്ടിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൂടാതെ കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിർദേശം ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റുന്ന സാഹചര്യത്തിൽ എത്തിച്ചതെന്ന് ആരോപിച്ച് കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടിയുണ്ടായിരുന്നില്ല.
			


































                                




							







