തിരുവനന്തപുരം: വീട്ടുകാർ സമാധിയിരുത്തിയ നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് സൂചന.
കൂടാതെ ധാരാളം അസുഖങ്ങളും ഗോപനുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഗോപന്ലിവർ സിറോസിസ് ഉണ്ടായിരുന്നുവെന്നാണ്. കൂടാതെ വൃക്കകളിൽ സിസ്റ്റും ഹൃദയധമനികളിൽ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. പക്ഷെ രാസപരിശോധനാഫലം പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ.
ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. തലയിൽ കരുവാളിച്ച പാടുണ്ടെന്ന് അന്ന് തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞിരുന്നു. ഇത് ഭാര്യയും മക്കളും സമാധി എന്ന പേരിൽ സംസ്‌കരിച്ചപ്പോൾ ഉണ്ടായതാകാം.
ജനുവരി ഒൻപതിനാണ് നെയ്യാറ്റിൻകര ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കൾ പറഞ്ഞത്. മരണത്തിൽ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നൽകി. ഹൈക്കോടതിയടക്കം സംഭവത്തിൽ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിക്കുകയായിരുന്നു.