രാജാക്കാട്: അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണു നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. തൊഴിലാളികൾ ഉടനെ രാജാക്കാട് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്നു കണ്ടെത്തി. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.